ഈ വഴി ഇനിയും...

Friday, May 21, 2010

മഴ പോലെ ഒന്ന്........

വാക്കോ
തൊടലോ

വാഗ്ദത്തമോ
വിടരലോ
ഒറ്റയാവലോ അല്ല,
ഒന്നായ് തീര്‍ന്ന്
അതില്‍ നിന്നും ഒറ്റക്കൈയുയര്‍ത്തി
ലോകത്തെ ഇമപൂട്ടി തൊടുന്ന നിമിഷത്തിന്റെ

നിറയലാണ് പ്രണയം.
നീട്ടിയ കയ്യിലേക്ക്
എല്ലാ രസങ്ങളും ഒന്നിലേക്കൊതുക്കുന്ന മഴ

ആദ്യഹര്‍ഷം
പ്രകമ്പനമായി നിറയ്ക്കുന്നതു പോലെ.

Wednesday, May 19, 2010

ഒറ്റപ്പൂമരം

മഴ ഒന്നല്ല
എന്റെ മഴ
നിന്റെ മഴ
പല മഴകള്‍
നിനക്ക് മഴയാവുന്നതും
എനിക്ക് മഴയാവുന്നതും
പലതാണ്
നിന്റെ മഴയെ നീ സ്വകാര്യമാക്കുന്നു
എന്റെ മഴയെ ഞാനും
എന്നെ തൊട്ട് പേടിപ്പിച്ച മഴ
എന്നോടൊപ്പം നിറഞ്ഞു,കവിഞ്ഞു
എനിക്ക് മഴയോടൊപ്പം യാത്ര കഴിയും
നിനക്കോ
എന്റെ സംഗീതങ്ങള്‍ മഴയിലുണ്ട്
നിന്റെയോ
എന്റെ കണ്ണുനീര്‍ മഴയെ ഉലക്കാറുണ്ട്
നിന്റെയോ
മഴയോടൊപ്പം വിടര്‍ന്ന ഗുഹാമുഖങ്ങളില്‍
ഞാന്‍ ഒറ്റക്കിരിക്കാറുണ്ട്
മഴത്തുറസ്സില്‍
ചുവടുവെച്ച് പറക്കാറുണ്ട്
നനഞ്ഞ ഓര്‍മ്മകള്‍
മഴയാണെനിക്ക് കൊണ്ടു തരുന്നത്
എന്റെ രക്തം മഴയില്‍ കലര്‍ന്നിട്ടുണ്ട് ,
ആ രഹസ്യലഹരിയെ മുകില്‍വര്‍ണ്ണങ്ങള്‍ കൊണ്ട്
മറക്കുകയും
മായ്ക്കുകയും ചെയ്ത കൂട്ടായിരുന്നു മഴ
ഞാന്‍ സ്വപ്നം കൊള്ളുകയാണ്
ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്‍,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്‍
ഉലയുന്നത്

Sunday, May 16, 2010

വാക്കുകള്‍ ഉണ്ടാവുന്നത്


വാക്കുകള്‍ ഉണ്ടാവൂന്നത് ഹൃദയത്തില്‍ നിന്നാണ്,
പ്രണയവും.
നിന്റെ പ്രണയവും വാക്കും
എനിക്ക് നദിയും ജലവും പോലെയാണ്,
ഒന്നില്‍ നിന്നൊന്നിനെ അടര്‍ത്താനാവാതെ.
നിന്റെ ഓരോ വാക്കിനും
പൊന്നും വിലയാണ്

Saturday, May 15, 2010

കൊക്കുരുമ്മി ഉണര്‍ത്താന്‍ പൂക്കാലം


ഒരു ചെറിയ ഗ്രാമത്തില്‍
ചിമ്മിനി വെട്ടം നിഴല്‍ വീഴ്ത്തിയ ചുമരുകള്‍ക്കുള്ളില്‍
അവള്‍ മുഷിഞ്ഞ പുസ്തകത്തെ ഈണത്തില്‍ പാടി
അക്ഷരങ്ങളില്‍ അവള്‍ ആവേശത്തോടെ പടര്‍ന്നു
അതവള്‍ക്ക് ഒരു കോണിയായിരുന്നു.
പാമ്പും കോണിയും പോലെ മുകളിലേക്കും താഴേക്കുമായിരുന്നില്ല
മുകളിലേക്ക് ആകാശത്തോളം അനന്തതയിലേക്ക്
അവള്‍ ആഗ്രഹിച്ചു
മങ്ങിയ ലോകത്തില്‍ നിന്നും
പ്രകാശങ്ങളുടെ വിസ്തൃതിയിലേക്ക് അവള്‍
അവളെ സ്വപ്നത്തില്‍ ഉയര്‍ത്തി വെച്ചു
കാലങ്ങള്‍ കാതങ്ങള്‍ അവള്‍ താണ്ടി
ഒടുവില്‍ ഈ ബഹുനിലക്കെട്ടിടത്തിന്റെ ഏതോ നിലകളില്‍
അതിനേക്കാള്‍ മുകളില്‍ അവള്‍ ഉയര്‍ത്തിയ ശിരസ്സ്
കേള്‍ക്കുന്നതെല്ലാം സംഗീതം
കാണുന്നതെല്ലാം കാതരം
എന്നും അവളിലുണ്ടായിരുന്നു ഒരു പാവാടക്കാരി,
കൊക്കുരുമ്മിയുണര്‍ത്താന്‍ ഒരു പൂക്കാലവും.


പ്രണയഹിമം

വിരിഞ്ഞൊരു ഇതള്‍പ്പൂവില്‍
മഞ്ഞുരുക്കി വിരിയിച്ച
പളുങ്കുമണി പോലെ
കുളിരായ് നനയുന്നു നീ
കൊടും വേനലില്‍