ഈ വഴി ഇനിയും...

Monday, June 6, 2011

ജലശില്പം

ബാല്യം
മഴയിലേക്ക്
നീട്ടിയത്
ഒറ്റക്കൈയ്യായിരുന്നില്ല
മഴയുടെ മതില്‍ക്കെട്ടിനുള്ളില്‍
ഇക്കിളിപ്പെട്ടു നമ്മുടെ സ്വകാര്യം
തെറിച്ച മഴയില്‍
കാഴ്ചകള്‍ മാഞ്ഞു പോകവെ
കണ്ണിരുട്ടില്‍ ഞാന്‍ വരച്ചു
വിരിഞ്ഞ മഴവില്ലുകള്‍
മിന്നലും ശബ്ദവുമായി
മഴകള്‍ മുരളവെ
കാലം നമുക്കിടയിലും വരച്ചു
കഠിനമാം നിഴല്‍ രേഖ.


ജലശില്പമായ്,
ഈ വേനല്‍ക്കുടീരത്തില്‍ ഞാന്‍.

Wednesday, June 1, 2011

മഴവീട്

മഴ മേല്‍ക്കൂരയിട്ട
വീടെനിക്കിഷ്ടം
(നശിച്ചമഴയെന്ന് ശപിച്ച
അമ്മ വേനലില്‍ പൊരിയുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്)
ഒറ്റ വീടില്ല
മഴ
വേനല്‍
മഞ്ഞ്
ഓരോ കാലത്തും
ഓരോന്ന് മേല്‍ക്കൂരയാവുന്നു.
മാര്‍ബിളെന്നോ
ടെറസെന്നൊ
ഓടെന്നൊ
ഓലയെന്നോ
വകഭേദങ്ങളില്ല,
ഉള്ളത് ഋതുഭേദങ്ങള്‍
മനുഷ്യരിലെന്ന പോലെ
അത്
പുതുമയും വ്യത്യസ്ഥതയും
നിര്‍മ്മിക്കുന്നു.
മേല്‍ക്കൂരയുടെ പഴക്കം നോക്കി
കാലം പറയും
അഴിച്ചു പണിയാറായി.
വാര്‍ഷികവളയങ്ങള്‍ നോക്കി
മനുഷ്യന്‍ പറയും
ഇനി,പുതുജന്മം.